ആവർ.. 27. മോശെ യിസ്രായേൽമൂപ്പന്മാരോടൊപ്പം ജനത്തോടു കല്പിച്ചത്: “ഞാൻ ഇന്ന് നിങ്ങളോട് ആജ്ഞാപിക്കുന്ന സകല കല്പനകളും പ്രമാണിക്കുവിൻ. നീ യോർദ്ദാൻ കടന്ന്, നിന്റെ ദൈവമായ യഹോവ നിനക്ക് തരുന്ന ദേശത്ത് എത്തുന്ന ദിവസം, നീ വലിയ കല്ലുകൾ നാട്ടി അവയുടെമേൽ കുമ്മായം തേക്കണം: നിന്റെ പിതാക്കന്മാരുടെ ദൈവമായ യഹോവ നിനക്ക് വാഗ്ദത്തം ചെയ്തതുപോലെ നിനക്ക് തരുന്ന പാലും തേനും ഒഴുകുന്ന ദേശത്ത് കടന്നുചെന്നശേഷം നീ ഈ ന്യായപ്രമാണത്തിന്റെ വചനങ്ങളെല്ലാം ആ കല്ലുകളിൽ എഴുതണം. ആകയാൽ നിങ്ങൾ യോർദ്ദാൻ കടന്ന് ഞാൻ ഇന്ന് നിങ്ങളോട് ആജ്ഞാപിക്കുന്ന പ്രകാരം ഈ കല്ലുകൾ ഏബാൽപർവ്വത്തിൽ നാട്ടുകയും അവയുടെമേൽ കുമ്മായം തേക്കുകയും വേണം. അവിടെ നിന്റെ ദൈവമായ യഹോവയ്ക്ക് കല്ലുകൊണ്ട് ഒരു യാഗപീഠം പണിയണം; അതിന്മേൽ ഇരിമ്പുകൊണ്ടുള്ള ആയുധം പ്രയോഗിക്കരുത്. ചെത്താത്ത കല്ലുകൊണ്ട് നിന്റെ ദൈവമായ യഹോവയുടെ യാഗപീഠം പണിയണം; അതിന്മേൽ നിന്റെ ദൈവമായ യഹോവയ്ക്ക് ഹോമയാഗങ്ങളും സമാധാനയാഗങ്ങളും അർപ്പിക്കണം. അവിടെവെച്ച് തിന്നുകയും നിന്റെ ദൈവമായ യഹോവയുടെ സന്നിധിയിൽ സന്തോഷിക്കുകയും വേണം; ആ കല്ലുകളിൽ ഈ ന്യായപ്രമാണത്തിന്റെ വചനങ്ങളൊക്കെയും നല്ല തെളിവായി എഴുതണം. മോശെയും ലേവ്യരായ പുരോഹിതന്മാരും എല്ലാ യിസ്രായേലിനോടും: “യിസ്രായേലേ, മിണ്ടാതിരുന്നു കേൾക്കുക; ഇന്ന് നീ, നിന്റെ ദൈവമായ യഹോവയുടെ ജനമായി തീർന്നിരിക്കുന്നു. ആകയാൽ നിന്റെ ദൈവമായ യഹോവയുടെ വാക്ക് അനുസരിച്ച്, ഞാൻ ഇന്ന് നിന്നോട് ആജ്ഞാപിക്കുന്ന അവന്റെ കല്പനകളും ചട്ടങ്ങളും ആചരിക്കണം” എന്നു പറഞ്ഞു. അന്ന് മോശെ ജനത്തോടു കല്പിച്ചത് എന്തെന്നാൽ: “നിങ്ങൾ യോർദ്ദാൻ നദി കടന്നശേഷം ജനത്തെ അനുഗ്രഹിക്കുവാൻ ഗെരിസീംപർവ്വതത്തിൽ നില്ക്കേണ്ടവർ: ശിമെയോൻ, ലേവി, യെഹൂദാ, യിസ്സാഖാർ, യോസേഫ്, ബെന്യാമീൻ. ശപിക്കുവാൻ ഏബാൽപർവ്വതത്തിൽ നില്ക്കേണ്ടവർ: രൂബേൻ, ഗാദ്, ആശേർ, സെബൂലൂൻ, ദാൻ, നഫ്താലി. അപ്പോൾ ലേവ്യർ എല്ലാ യിസ്രായേല്യരോടും ഉറക്കെ വിളിച്ചുപറയേണ്ടത് എന്തെന്നാൽ: ‘ശില്പിയുടെ കൈപ്പണിയായി യഹോവയ്ക്ക് അറപ്പായ വല്ല വിഗ്രഹവും, കൊത്തിയോ വാർത്തോ ഉണ്ടാക്കി, രഹസ്യമായി പ്രതിഷ്ഠിക്കുന്നവൻ ശപിക്കപ്പെട്ടവൻ. ജനമെല്ലാം ആമേൻ എന്ന് ഉത്തരം പറയണം. അപ്പനെയോ അമ്മയെയോ നിന്ദിക്കുന്നവൻ ശപിക്കപ്പെട്ടവൻ. ജനമെല്ലാം: ആമേൻ എന്നു പറയേണം. കൂട്ടുകാരന്റെ അതിർ നീക്കുന്നവൻ ശപിക്കപ്പെട്ടവൻ. ജനമെല്ലാം: ആമേൻ എന്നു പറയണം. കുരുടനെ വഴി തെറ്റിക്കുന്നവൻ ശപിക്കപ്പെട്ടവൻ. ജനമെല്ലാം: ആമേൻ എന്നു പറയണം. പരദേശിയുടെയും അനാഥന്റെയും വിധവയുടെയും ന്യായം മറിച്ചുകളയുന്നവൻ ശപിക്കപ്പെട്ടവൻ. ജനമെല്ലാം: ആമേൻ എന്നു പറയണം. അപ്പന്റെ ഭാര്യയോടുകൂടെ ശയിക്കുന്നവൻ അപ്പന്റെ വസ്ത്രം നീക്കിയതുകൊണ്ട് ശപിക്കപ്പെട്ടവൻ. ജനമെല്ലാം: ആമേൻ എന്നു പറയണം. വല്ല മൃഗത്തോടുംകൂടി ശയിക്കുന്നവൻ ശപിക്കപ്പെട്ടവൻ. ജനമെല്ലാം: ആമേൻ എന്നു പറയണം. അപ്പന്റെ മകളോ അമ്മയുടെ മകളോ ആയ സഹോദരിയോടുകൂടി ശയിക്കുന്നവൻ ശപിക്കപ്പെട്ടവൻ. ജനമെല്ലാം ആമേൻ എന്നു പറയണം. അമ്മാവിയമ്മയോടുകൂടി ശയിക്കുന്നവൻ ശപിക്കപ്പെട്ടവൻ. ജനമെല്ലാം: ആമേൻ എന്നു പറയണം. കൂട്ടുകാരനെ രഹസ്യമായി കൊല്ലുന്നവൻ ശപിക്കപ്പെട്ടവൻ. ജനമെല്ലാം: ആമേൻ എന്നു പറയണം. കുറ്റമില്ലാത്തവനെ കൊല്ലേണ്ടതിന് പ്രതിഫലം വാങ്ങുന്നവൻ ശപിക്കപ്പെട്ടവൻ. ജനമെല്ലാം: ആമേൻ എന്നു പറയണം. ഈ ന്യായപ്രമാണത്തിലെ വചനങ്ങൾ പ്രമാണമാക്കി, അവ അനുസരിച്ചു നടക്കാത്തവൻ ശപിക്കപ്പെട്ടവൻ. ജനമെല്ലാം: ആമേൻ എന്നു പറയണം.