സങ്കീ.. 140. സംഗീതപ്രമാണിക്ക്; ദാവീദിന്റെ ഒരു സങ്കീർത്തനം. യഹോവേ, ദുഷ്ടമനുഷ്യരുടെ കയ്യിൽനിന്ന് എന്നെ വിടുവിച്ച് സാഹസക്കാരുടെ പക്കൽനിന്ന് എന്നെ പരിപാലിക്കണമേ. അവർ ഹൃദയത്തിൽ തിന്മ നിരൂപിക്കുന്നു; അവർ ഇടവിടാതെ പോരാട്ടത്തിനായി കൂട്ടം കൂടുന്നു; അവർ സർപ്പംപോലെ അവരുടെ നാവുകൾക്ക് മൂർച്ചകൂട്ടുന്നു; അവരുടെ അധരങ്ങൾക്ക് കീഴിൽ അണലിവിഷം ഉണ്ട്. സേലാ. യഹോവേ, ദുഷ്ടന്റെ കൈയിൽനിന്ന് എന്നെ കാക്കണമേ; സാഹസക്കാരനിൽനിന്ന് എന്നെ പരിപാലിക്കണമേ; അവർ എന്റെ കാലടികൾ മറിച്ചുകളയുവാൻ ഭാവിക്കുന്നു. ഗർവ്വിഷ്ഠന്മാർ എനിക്കായി കെണിയും കയറും മറച്ചുവച്ചിരിക്കുന്നു; വഴിയരികിൽ അവർ വല വിരിച്ചിരിക്കുന്നു; അവർ എനിക്കായി കുടുക്കുകൾ വച്ചിരിക്കുന്നു. സേലാ. “അവിടുന്ന് എന്റെ ദൈവം” എന്ന് ഞാൻ യഹോവയോടു പറഞ്ഞു; യഹോവേ, എന്റെ യാചനകൾ കേൾക്കണമേ. എന്റെ രക്ഷയുടെ ബലമായ കർത്താവായ യഹോവേ, അങ്ങ് യുദ്ധ ദിവസത്തില്‍ എന്നെ സംരക്ഷിക്കുന്നു. യഹോവേ, ദുഷ്ടന്റെ ആഗ്രഹങ്ങൾ നടത്തരുതേ; നിഗളിച്ചുപോകാതിരിക്കേണ്ടതിന് അവന്റെ ദുരുപായം സാധിപ്പിക്കുകയും അരുതേ. സേലാ. എന്നെ വളഞ്ഞിരിക്കുന്നവരുടെ തലയോ, - അവരുടെ ഭീഷണി അവരുടെ മേല്‍ തിരികെ ചെല്ലട്ടെ. തീക്കനൽ അവരുടെ മേൽ വീഴട്ടെ; ദൈവം അവരെ തീയിലും എഴുന്നേല്ക്കാത്തവിധം കുഴിയിലും ഇട്ടുകളയട്ടെ. വാവിഷ്ഠാണക്കാരൻ ഭൂമിയിൽ നിലനില്‍ക്കുകയില്ല; സാഹസക്കാരനെ അനർത്ഥം നായാടി ഉന്മൂലനാശം വരുത്തും. യഹോവ പീഡിതന്റെ വ്യവഹാരവും ദരിദ്രന്മാരുടെ ന്യായവും നടത്തും എന്ന് ഞാൻ അറിയുന്നു. അതേ, നീതിമാന്മാർ അങ്ങയുടെ നാമത്തിന് സ്തോത്രം ചെയ്യും; നേരുള്ളവർ അങ്ങയുടെ സന്നിധിയിൽ വസിക്കും.